പ്രിയ സുഹൃത്ത് അനിലാൽ എഴുതിയ സബ്രീന വായിച്ചു. ഈ സമാഹാരത്തിലെ പല കഥകളും നേരത്തെ തന്നെ വായിച്ചിരുന്നു. പല ദേശങ്ങളിൽ മാറിമാറി ജോലി ചെയ്തിട്ടുള്ളവരിൽ ഇടുങ്ങിയ ദേശീയതയുടെ അഭാവവും വിശാലമായ മാനവികതയുടെ പ്രഭാവവും കാണാം. അനിലാലിന്റെ കഥകളിൽ ഇത് അതിനപ്പുറവും പോയി ബഹുസ്വരതയിൽയ്ക്കും ചരാചരങ്ങൾക്കിടയിൽ പോലുമുള്ള ഒരു അതിരില്ലായ്മയിലേയ്ക്കും എത്തുന്നതായി കാണാം. പോയിന്റ് ഓഫ് വ്യൂ തുടങ്ങിയ കാര്യങ്ങളിൽ ചിലയിടത്ത് ആഖ്യാനത്തിന്റെ വ്യാകരണം കാണാനാകാതെ വരുന്നെങ്കിലും തുടർച്ചയായും ഉറക്കെയും കേന്ദ്രകഥാപാത്രത്തിന്റെ ശബ്ദം വ്യക്തമാവുന്നുണ്ട് ഈ കഥകളിലെല്ലാം.പുതിയ കഥാകൃത്തുക്കൾ പല രീതിയിൽ ധാരാളം യാത്രചെയ്യുന്നവരും ലോകത്തിന്റെ സത്യസന്ധമായ റിപ്പോർട്ടർമാരുമാവുന്നത് ഇന്നത്തെ പല കഥകളിലും കാണാം. യാത്രയുടെ അവശയമില്ലാതെ തന്നെ അന്യരാജ്യസന്ദര്ശനങ്ങളുടെ അനുഭവങ്ങൾ പകരാൻ കഴിയുന്ന മൾട്ടി മീഡിയ ഉള്ളതുകൊണ്ടും ഇത് കൂടുതൽ സാധാരണമായി കൊണ്ടിരിക്കുന്നു. ഇങ്ങനെ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യരാഹിത്യം സുദീപിന്റെ ആര്യാനം വെയ്ജ എന്ന കഥകളിലെപ്പോലെ ഇന് പല കഥകളായിലൂടെയും വെളിവാകുന്നു.അനിലാലിന്റെ കഥയിൽ ഇത് രാജ്യാന്തരമാവുന്നു. രാഷ്ട്രങ്ങളുടെ അതിരുകൾക്കിടയിലെ നോ മാൻസ് ലാൻഡിൽ പെട്ടുപോയ മനുഷ്യരുടെ കഥകളും ബാധ്യതകൾക്കും ധർമ്മബോധങ്ങൾക്കും ഇടയിൽ പെട്ടുപോയ മനുഷ്യരുടെ കഥകളും ഇക്കൂട്ടത്തിലുണ്ട്. ഏകപത്നീ വൃതത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മരണം ജീവിതം പഴമ പുതുമ മനുഷ്യർ ജന്തുക്കൾ ആൺ പെൺഎന്നീ ദ്വന്ദങ്ങൾ ഇല്ലാതാവുന്നത് മിക്ക കഥകളിലും കാണാം. വ്യക്തിത്വം എന്നത് രചനാശൈലി എന്നത് പോലെ ഒരു പരിമിതിയാണ്. ശ്രീകൃഷ്ണന് വ്യക്തിത്വം ഇല്ല എന്നതാണ് ആ കഥാപാത്രത്തിന്റെയും ആ ദൈവത്തിന്റെയും വ്യക്തിത്വവും മഹനീയതയും. ഷേക്സ്പിയർ നാടകങ്ങളിൽ അദ്ദേഹമൊഴികെ എല്ലാരേയും കാണാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ വിജയം. ഇത് പോലെ തന്റെ കഥാപാത്രങ്ങളുടെ ചിന്തയുടെ ഭാഷയും രീതികളും അനായാസം പകർന്നാടാൻ അനിലാലിനു കഴിയുന്നത് ശ്രദ്ധേയമാണ്. യാതൊരു മുന്വിധികളുമില്ലാതെ ജീവിതത്തെ നോക്കിക്കണ്ടു രൂപപ്പെടുത്തിയ ചിന്തകളായതു കൊണ്ട് ഒരിക്കൽ പോലും ആശയപ്രധാനമായിട്ടു കൂടി ഈ കഥകൾ ആശയപ്രചാരണത്തിലേയ്ക്ക് പോകുന്നില്ലപരിചയക്കുറവ് കൊണ്ട് ചില ആഖ്യാന ശൈലികൾ ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയതായി കാണുന്നു. താൻ എന്നൊരു വാക്ക് മലയാളത്തിൽ കഥ എഴുതുമ്പോൾ ഒരു അനുഗ്രഹവും ഒരു പ്രശ്നക്കാരനുമാണ്.ഇതിലെ ഒന്ന് രണ്ടു കഥകളെക്കുറിച്ച് പിന്നീട് വിശദമായി എഴുതേണ്ടതുണ്ട്
